തലക്കെട്ടുകള്‍

Monday, March 31, 2008

ചില വൈഖരികള്‍!











ടമുറികളോരോന്നടഞ്ഞിടുന്നൂ,ദിനം
വെയിലറുതിയാവാതൊഴിഞ്ഞിടുന്നൂ!
വിജനമായൊഴുകുന്നകരിവീഥികള്‍,ചുടു
നിണമുണങ്ങിപ്പടര്‍ന്നലയൊഴിഞ്ഞൂ!

മണലരംവീശുംകൊടുംവേനലില്‍,പണം
നിണമൂറ്റിയുരുവാകുമൂഷരക്കാഴ്ചയില്‍
‍അണപൊട്ടിയൊഴുകുമക്കണ്ണീരിലും,സ്വയം
അണയാന്‍‌കൊതിച്ചതാണെന്റെ കണ്ണൂര്‍!

കളകളം‌പാടിത്തിമര്‍ത്താര്‍ത്തലക്കും,പുഴ-
യുള്ളകാടുള്ള നിറമാര്‍ന്ന നാട്ടില്‍
‍ഇനിയൊന്നുബാക്കിയിക്കണ്ണീരുമാത്രം,നിണം
വീണുറഞ്ഞൊരാ രണനിലം മാത്രം!

തെയ്യങ്ങളാടിത്തളര്‍ന്നുതകരുന്നു,മന-
മുന്മാദകാണ്ഡം തുടര്‍ന്നുവലയുന്നു.
സ്വപ്നങ്ങളറ്റമിഴിയൊട്ടിയടയുന്നു,തല-
യറ്റമനുജന്മമതുവെന്തുപുകയുന്നൂ!

പാഠങ്ങളോതിമുഴുമിച്ചഗുരുവിന്‍ ഗളം
ചോരചീറ്റീച്ചിതറിവീഴുന്നകാഴ്ചകള്‍,
വാളാല്‍‌വരച്ചനവപാഠങ്ങളാണു വള-
മാകുന്നതിന്നുകുരുന്നുബോധങ്ങളില്‍!

കളിയായ്‌തലോടുംകളിപ്പന്തുപൊട്ടി,കളം
തീര്‍ത്തരക്തത്തിനൊപ്പംതെറിച്ചാ
കുരുന്നിന്‍‌കരങ്ങള്‍പിടക്കുന്നചോദ്യം
കൊളുത്തുന്നുനെഞ്ചിന്നകക്കോണിലെങ്ങോ!!

പിടക്കുന്നകാമം‌തളിര്‍ക്കുന്നനേര;ത്തിളം
കാറ്റിനൊപ്പംകടന്നെത്തിയൊന്നാം
രാവിന്റെയന്ത്യംകുറിച്ചിന്നൊരുക്കു;ന്നിവര്‍
‍പെണ്ണൊരുത്തിക്കുവൈധവ്യലോകം!!

മനമുരുകിയമ്മയൊന്നിടറിവീഴുന്നു,മക-
നുണ്ടിന്നുനിശ്ചലം കാവിപ്പുതപ്പില്‍!
തൊട്ടടുത്തങ്ങേപ്പറമ്പിന്റെമൂലയില്‍,ചിത
കത്തിയമരുന്നതരുണപ്പുതപ്പില്‍!!

ഇലമൂടിയാടുന്നൊരിടവഴികളില്‍,മഴു
മറയിട്ടുറങ്ങിക്കരംകാത്തിരിപ്പൂ!
വന്നെത്തിയിന്നത്തെയിരയെന്നുകണ്ടി;ട്ടിരു-
ളില്‍തിളങ്ങുന്നതിന്‍‌കൂര്‍ത്തനാവും!!

ചുടുചോരചിന്തിയൊരിലച്ചാര്‍ത്തുകള്‍,ചെറു
ചോനന്റെയന്നം വിളമ്പിവക്കുമ്പോള്‍!
മറുമൊഴികളില്ലാതുറങ്ങുന്നലോകം,നമു-
ക്കെന്തുനാളേക്കൊരുക്കിവക്കുന്നുവോ?!

രക്തസാക്ഷിപ്പിരിവുകാക്കുന്നനായകര്‍,വിര-
ലനക്കിപ്പാവയാട്ടുന്നശീലകള്‍!
വാക്കിന്റെയാജ്ഞയോടൊപ്പം ദഹിക്കുമീ,ചിത-
ലരിച്ചെല്ലിച്ചൊരാശയക്കെട്ടുകള്‍!!

എത്രനാളെത്രപേരെത്രപാഠങ്ങളായ്,ചൊല്ലു-
മെന്നാലെന്തുഭേദമെന്‍ ദേശമേ!
നിന്നെയൊട്ടൊന്നുനന്നാക്കുവാനാകുമോ,മന്നി-
ല്കസേരകള്‍ വാഴുവോളം വരെ!!

ജിഹ്വയില്‍ വൈഖരിപ്പൂക്കളായ്‌വന്നുനീ,യെന്നും
ചിലമ്പിത്തകര്‍ന്നുതീര്‍ന്നീടണം!
എന്റെനാടെന്റെനാടെന്നെനിക്കുഴലുവാ,നെന്നും
മനസ്സിലുണ്ടാവണംനോവുകള്‍!
[ ചില വൈഖരികള്‍- എഴുതിയത് 31-03-2008. ഹൃദയം ഉറക്കെപ്പറയുന്ന ചില കാര്യങ്ങള്‍!! ]

Friday, March 07, 2008

കണ്ണനും കണ്ണീരും










ട്ടുപാവാടകള്‍ മേയുന്നകോവിലില്‍,
തൊട്ടുകൂടായ്മകള്‍ കായുന്നവേനലില്‍,
കുട്ടയില്‍ വില്‍ക്കാതിരിക്കുന്നകണ്ണനെ-
ത്തൊട്ടുകണ്ണീരുതുടക്കയാണിന്നവള്‍!
മഞ്ജിമമറഞ്ഞുമുറിവീണകവിള്‍ത്തടം,
മഞ്ഞനിറമാര്‍ന്നുനിറഞ്ഞനേത്രദ്വയം,
നെഞ്ചകത്താകെത്തുടിക്കുന്നനോവുമായ്‍,
സഞ്ചി‍യും തൂക്കിനടന്നുപോകുന്നവള്‍!!

കത്തുന്നവേനലില്‍കാലുകായുമ്പൊഴും,
കുത്തുന്നനോട്ടങ്ങളേറ്റുവാങ്ങുമ്പൊഴും,
പത്തുരൂപക്കെന്റെകണ്ണനെവാങ്ങുവാ-
നെത്തുമാരെങ്കിലുമെന്നുചിന്തിച്ചവള്‍!!
നല്ലകളിമണ്ണിലാണുണ്ടായതെങ്കിലും,
നല്ലനിറങ്ങളാലുയിരുണര്‍ന്നെങ്കിലും,
മെല്ലെച്ചിരിക്കുമാക്കണ്ണനെക്കണ്ടവര്‍
ചൊല്ലിമാറീ‘പത്തുരൂപയോ,കൂടുതല്‍!’
ഉള്ളുകായുന്നവള്‍ക്കന്തിയാവുമ്പൊഴും
എള്ളുതൂക്കംപണംവന്നുചേരാത്തതില്‍!
തള്ളിനീങ്ങും കാലമുള്ളെരിക്കുമ്പൊഴാ
മുള്ളുകുത്തുമ്പോലൊരുണ്ണിതന്‍ പൂമുഖം!!

ഉണ്ടവള്‍ക്കകലെയല്ലാതൊരോലപ്പുര-
യുണ്ടതിന്നുള്ളിലായെരിയാതടുപ്പുകള്‍!
ഉണ്ടബാക്കിച്ചോറുകൊത്തുവാനില്ലാതെ
മണ്ടുന്നുകാകര്‍ നിരാശരായ് നിത്യവും!!

ബൊമ്മപോലച്ഛനുണ്ടുമ്മറത്തിണ്ണയില്‍,
അമ്മയുണ്ടുന്മാദമാടും ചിലമ്പലായ്!
അമ്മയെത്തേടിക്കരഞ്ഞുവൈകുംവരെ
അമ്മിഞ്ഞകിട്ടാതുറങ്ങുന്നകണ്ണനും!!

വെണ്ണിലാവിറ്റുവീഴുന്നൊരാക്കൂരതന്‍‍
തിണ്ണമേലുണ്ണാതുറങ്ങാതെയിന്നവള്‍‍
കണ്ണനെത്തന്നെനിനച്ചിരിക്കുമ്പൊഴും
കണ്ണുനീരറ്റുപോകുന്നതില്ലൊട്ടുമേ!!
******************************************
[പണ്ടെന്നെങ്കിലും ഏതെങ്കിലുമൊരു അമ്പലപ്പറമ്പില്‍ നിന്ന് ഇങ്ങനെയൊരു പെണ്ണ് മനസ്സിന്റെ കാന്‍‌വാസില്‍ പതിഞ്ഞിരുന്നിരിക്കാം.എങ്കിലും മനുവിന്റെ ജീവിതരേഖകള്‍ എന്ന ബ്ലോഗിലെ “ഇവിടെല്ലാമിന്നും പഴയതുപോലെ”എന്ന പോസ്റ്റില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ചന്ദ്രകാന്തം എഴുതിയ “പീലിചാര്‍ത്തും പുഞ്ചിരി”യിലിട്ട നാലുവരി കമന്റായിരുന്നു ഈ കവിതയുടെ ബീജം!! രണ്ടാള്‍ക്കും പ്രത്യേകനന്ദി! ]