തലക്കെട്ടുകള്‍

Saturday, August 25, 2007

Monday, August 13, 2007

‘സ്വര്‍ഗവാതിലി‘ലേക്കുള്ള വഴി...



‘സ്വര്‍ഗവാതില്‍’ ഞാനെഴുതിയത് 1998,ജനുവരിയിലാണ്.

നാട്ടിലെ മുദ്ര ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ (അന്ന് എന്റെ നാട്ടിലെ കലാസാംസ്കാരികപ്രവര്‍ത്തനങ്ങള്‍ക്ക് മൊത്ത അടങ്കല്‍ എടുത്തിരുന്ന ഒരു പ്രമുഖ സംഘം!!) സുവനീറിലേക്ക് എന്റെ വക സംഭാവന!!



ഉണ്ണി(കള്ളപ്പേര്) ഞങ്ങള്‍ക്കെല്ലാം സുപരിചിതനായിരുന്നു.ഒരു സ്വര്‍ഗവാതില്‍ ഏകാദശിനാളില്‍ വീട്ടിനടുത്തക്ഷേത്രക്കുളത്തില്‍ അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തി.



അക്കാലത്തൊരിക്കല്‍ ഈ കഥവായിക്കാനിടയായ ഒരാള്‍ എന്നോട് നന്ദിപറഞ്ഞുകരഞ്ഞു.എല്ലാ‍വരും മറന്നുകളഞ്ഞ ആ മനുഷ്യന്റെ ഓര്‍മ്മകളെ അച്ചടിമഷിമുക്കി നാട്ടുകാര്‍ക്ക് വായിക്കാന്‍‌കൊടുത്തതിന്!

......അത് ഉണ്ണിയുടെ അമ്മയായിരുന്നു.ആ അമ്മയെ ഓര്‍മ്മിച്ചുകൊണ്ട്!!

Sunday, August 12, 2007

സ്വര്‍ഗവാതില്‍






ന്ന് ഗുരുവായൂര്‍ ഏകാദശിയാണ്.മരിച്ചാല്‍ സ്വര്‍ഗം കിട്ടുന്ന പുണ്യദിവസം!

ചെമ്പൈ സംഗീതോത്സവത്തിന്റെ രാഗപ്രപഞ്ചത്തില്‍മുഴുകി വീട്ടിലെല്ലാവരും ടി.വി.ക്കുമുന്നിലിരിക്കുമ്പോള്‍,ഉണ്ണി പതിയെ എഴുന്നേറ്റു.വൈകുന്നേരം കഴിക്കേണ്ട ഗുളിക കഴിച്ചിട്ടില്ല!

പത്തായപ്പുരയിലെ തടിയലമാരയുടെ അടിത്തട്ടില്‍ നിരത്തിവച്ചിരുന്ന പൊതിക്കെട്ടുകളിലൊന്നുതുറന്ന്, റോസാപ്പൂ നിറമുള്ള ഗുളിക ഇടങ്കയ്യിലൊതുക്കി. ലൈറ്റുകെടുത്തുമ്പോള്‍ ഒളിത്താവളങ്ങളിലെവിടെയോ പതുങ്ങിനിന്നിരുന്ന ഇരുട്ട് ഓടിവന്ന് അവനെപ്പൊതിഞ്ഞു.ഉണ്ണിക്ക് ഇരുട്ടിനെ ഭയമില്ല. നിരാലംബനെന്നു തിരിച്ചറിയുന്ന നിമിഷങ്ങളില്‍ അവന് സാന്ത്വനമാകുന്നത് അമ്മയും പത്തായപ്പുരയിലെ ഈ ഇരുട്ടുമായിരുന്നു.



പരിചിതമായ വാതില്‍പ്പടികള്‍ കടന്ന് നിലാവുനിറഞ്ഞമുറ്റത്തേക്ക് ഉണ്ണിനടന്നു.

തെങ്ങിന്‍‌തോപ്പിനപ്പുറത്ത് കുളക്കരയിലൂടെ നടന്നുനീങ്ങുന്നരൂപങ്ങളെ നിലാവെളിച്ചത്തില്‍ അവ്യക്തമായിക്കാണാം.

“അച്ഛനുണ്ടോണ്ണ്യേ വീട്ടില്?” വരമ്പത്തുനിന്ന് ആരോ വിളിച്ചുചോദിക്കുന്നു.
“ഇല്ലാ…!! ആരാത്….?“ഓലച്ചൂട്ടുകള്‍ ഇരുട്ടില്‍ ചുവന്നചിത്രങ്ങളെഴുതുകയും അതേവേഗത്തില്‍ മായ്ക്കുകയും ചെയ്യുന്നതുകാണാന്‍ ഉണ്ണിക്ക് രസം തോന്നി.

“ഞാനാ…..വടക്കേലെ മണിയന്‍. ആരും‌കൂടെയില്ലാണ്ടെന്തിനാ ഉണ്ണ്യേ വെളീലെല്ലാം ഇറങ്ങിനടക്കണേ….? അതും ഈ അസമയത്ത്?! ദീനക്കാരനല്യേ നീയ്?” അയാള്‍ നടന്നു.
കാണുമ്പോഴൊക്കെ ദീനക്കാര്യമോര്‍മ്മപ്പെടുത്തുമെങ്കിലും മണിയേട്ടനോട് അവന് നീരസമില്ല!ഒരിക്കല്‍ മുക്കുന്നൂര്‍‌കാവിലെ ദീപാരാധനതൊഴുത് കണ്ണടച്ചുനിന്ന ഉണ്ണിയുടെതലമുടിയിലേക്ക് കല്‍വിളക്കിലെ തീ പടര്‍ന്നിറങ്ങി.മണിനാദലഹരിയിലായിരുന്ന അവനെ വലിച്ചുമാറ്റി, തീയണച്ച് രക്ഷിച്ചത് മണിയേട്ടനാണ്!!അതിന്റെ അവകാശത്തിലാവണം ഈ ഉപദേശങ്ങള്‍!!

മുറ്റത്തുനിന്നും കുളക്കടവിലേക്കുള്ള വഴിയിലെ കരിങ്കല്‌പടികളിലിരുന്ന് അവന്‍ ഇരുട്ടിനോട് പരിഭവം പറഞ്ഞു.താന്മാത്രമെങ്ങനെ ദീനക്കാരനായി…?തന്റെ മോഹങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും മാത്രം ദൈവമെന്തിനാണ് വിലക്കുകല്പിച്ചത്…?!പലവട്ടം ഇതേ ചോദ്യങ്ങള്‍ ദൈവത്തോട് തന്നെ ഉണ്ണി കരഞ്ഞുചോദിച്ചിട്ടുണ്ട്!ദൈവങ്ങളിലുള്ള വിശ്വാസംതന്നെ അവനില്‍നിന്ന് നഷ്ടമായിത്തുടങ്ങിയിരിക്കുന്നു.

കാരണവന്മാര്‍ പണ്ടുചെയ്തപാപങ്ങളുടെ ഫലമാണിതെന്ന് മുത്തശ്ശി പറയാറുണ്ട്! പാപങ്ങളുടേയും ശാപങ്ങളുടേയും കണക്കുതീര്‍ക്കാന്‍ ഒരു ജന്മം!!

ഉണ്ണി തീവ്രമായ വികാരങ്ങള്‍ക്കതീതനാണ്.
അവന് ഉറക്കെച്ചിരിക്കാനാവില്ല….,ഉറക്കെ കരയാനുമാവില്ല!!

ഇരച്ചുതള്ളുന്ന വികാരങ്ങള്‍ക്കൊപ്പം ഉണ്ണിയുടെ കണ്ണുകളിലേക്ക് ഇരുട്ട് കയറും….!തലക്കുള്ളില്‍ മിന്നല്‍പ്പിണറുകളോടെ തിമിര്‍‌ത്തുപെയ്യുന്ന പേമാരി..…!വികലമായ വിരല്‍ത്തുമ്പുകളില്‍ വിറയാര്‍ന്നമുദ്രകള്‍വിരിയും…ഭൌമബന്ധംവിട്ടപോലെ പാദങ്ങള്‍ക്ക് താളംതെറ്റും..വികാരങ്ങള്‍ വിരിയേണ്ട ചുണ്ടുകള്‍ ഗോഷ്ടികള്‍ കാട്ടി ശീല്‍ക്കാരം മുഴക്കും!!പിന്നെ മനസ്സിന്റെ അബോധമണ്ഡലങ്ങളിലേക്ക് ഉണ്ണി ഉരുണ്ട് വീഴുന്നു!!

വാക്കുകളുടെ മുള്ളുവേലികള്‍തകര്‍ത്ത് ചിലപകലുകളില്‍ ഉണ്ണി വീടുവിട്ടിറങ്ങും….അമ്മപോലുമറിയാതെ!!
അത്തരം ഒളിച്ചോട്ടങ്ങളിലാണ് അവന്‍ പല ജീവിതപാഠങ്ങളും ഗ്രഹിച്ചത്! കുട്ടികള്‍ കലപിലകൂട്ടിനടക്കുന്ന സ്കൂളും കവലയിലെ അടിപിടിയുമെല്ലാം അവന് വിസ്മയക്കാഴ്ചകളായി!
പച്ചപ്പിന്റെ അലകളിളക്കിവീശുന്ന കുളിര്‍കാറ്റേറ്റ് പാടവരമ്പുകളിലൂടെനടക്കുമ്പോള്‍ അവന്റെ മനസ്സ് ആകാശം‌പോലെ പരക്കും….ചിന്തകള്‍ കിളികളെപ്പോലെ പറന്നുനടക്കും!
ഉടലിന്റെ ഉള്‍കോണുകളിലെവിടെയോ പതുങ്ങിയിരുന്ന് അനവസരത്തില്‍ ആക്രമിക്കാനെത്തുന്ന അസുഖത്തിന്റെ നോവുകളെ അവന്‍ മറക്കും!!

തെങ്ങിന്‍‌തോപ്പിനുള്ളിലൂടെ സര്‍ക്കീട്ടുകഴിഞ്ഞുമടങ്ങവേ ഉണ്ണി അവന്റെ വല്യേട്ടനെക്കണ്ടു.ഒപ്പം എന്തോ പറഞ്ഞു പൊട്ടിച്ചിരിച്ചുകൊണ്ട് സുലേഖ!
ഇളയപെങ്ങള്‍ അച്ചുവിന്റെകൂടെ വീട്ടില്‍വരാറുള്ള അവളെ ഉണ്ണിക്ക് നന്നായറിയാം.എന്തുകൊണ്ടോ പെട്ടെന്നവരുടെ ചിരിമാഞ്ഞു.
“എന്തിനാ ഉണ്ണീ ഒറ്റക്കിങ്ങനെ കറങ്ങണേ? അടങ്ങിവീട്ടിലിരുന്നൂടേ നിനക്ക്?”വല്യേട്ടനു ദേഷ്യം വന്നു.
”ങാ…പിന്നെ, ഏട്ടനെ ഇവിടെക്കണ്ടതൊന്നും നീ വീട്ടില്‍‌പോയിപ്പറയണ്ട!!”
അവനത് ആരോടും പറഞ്ഞില്ല! അതുമാത്രമല്ല,കണ്ടറിയുന്ന പലകാര്യങ്ങളും അവന്‍ പറയാറില്ല!!

അത്തരമൊരു സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷപൂര്‍ണ്ണമായ നിമിഷങ്ങളില്‍, തോട്ടുവക്കിലിരുന്ന് ചൂണ്ടയെറിയുന്ന പിള്ളാരുടെ വിക്രിയകള്‍ നോക്കിനില്‍ക്കേ, (തീര്‍ത്തും അനവസരത്തില്‍) ഉണ്ണിക്ക് ദീനം വന്നു.ആരൊക്കെയോ ചേര്‍ന്ന് അവനെ താങ്ങിയെടുത്ത് വീട്ടിലെത്തിച്ചു.

“തീയും വെള്ളോം കണ്ടാ ദീനം വരുന്നോനാ…. നാടുനിരങ്ങിനടന്നോ നീയ്!! വല്ല തോട്ടിലോ കുളത്തിലോ പോയിചത്തുകിടന്നാലാരറിയാനാ…?! ഇനിമേലാല്‍ നീയീ പടിക്കുപുറത്തിറങ്ങരുത്…!!” അച്ഛന്റെ ആജ്ഞയെധിക്കരിക്കാന്‍ പിന്നെയൊരിക്കലും ഉണ്ണിക്ക് തോന്നിയിട്ടില്ല!!

ഇന്നലെ അച്ചുവിന്റെ കല്യാണക്കാര്യം ചര്‍ച്ചക്കുവന്നപ്പോള്‍ വല്യേട്ടന്‍ അച്ഛനോട് പറയുന്നത് അവന്‍ കേട്ടു:
“ഉണ്ണിക്കെന്തിനാ വല്യസ്വത്തും പണോമൊക്കെ?!അവനൊള്ളതുവിറ്റാല്…ഇവള്‍ക്കൊരുജീവിതം കിട്ടും!”

ഏട്ടന്‍ പറഞ്ഞതൊരുവലിയ സത്യമാണെന്ന് ഉണ്ണിക്കുംതോന്നി.അവന് ജീവനേയുള്ളൂ,ജീവിതമില്ല!!തനിക്കെന്തിനാ പണം?! ആര്‍ക്കും ഒരു ഭാരമാകാതിരുന്നാല്‍‌മതിയായിരുന്നു.

കയ്യിലിരുന്ന റോസാപ്പൂനിറമുള്ള ഗുളിക ഊര്‍ന്ന് പടിക്കെട്ടുകള്‍ക്കിടയിലൂടെ എങ്ങോപോയി.

ഏതോ സംഗീതജ്ഞന്‍ ഗുരുവായൂര്‍‌നടയില്‍ മനമലിഞ്ഞുപാടുന്നത് പുറത്തേക്കൊഴുകിയെത്തുന്നു!

സ്വര്‍ഗവാതിലുകള്‍ തേടി വ്രതം നോറ്റു പാടുന്നവര്‍!!
നടവഴികളിലൂടെ ഉണ്ണി പതിയെ ഇറങ്ങി നടന്നു…
നിലാവുപടര്‍ന്ന, ഇളം തെന്നല്‍ വീശുന്ന പുറംലോകം ഉണ്ണിക്ക് അപൂര്‍വ്വമായികിട്ടുന്ന സൌഭാഗ്യമാണ് !

ഉണ്ണി കുള‌ക്കരയിലെത്തി……!

“ ഉണ്ണീ…..!ഉണ്ണീ……!!“ അമ്മ വിളിക്കുന്നത് അവ്യക്തമായി കേള്‍ക്കാം.

കുഞ്ഞോളങ്ങളിളകുന്ന ജലോപരിതലത്തില്‍ നക്ഷത്രങ്ങളുടെ ചാഞ്ചാട്ടം നോക്കി നില്‍ക്കുമ്പോള്‍ ഉണ്ണിയുടെ മനസ്സ് ഉറക്കെയുറക്കെ ചിരിക്കുന്നുണ്ടായിരുന്നു!


പെട്ടന്ന് കണ്ണുകളില്‍ ഇരുട്ടു നിറയുന്നതുപോലെ അവന് തോന്നി!
തലയ്ക്കുള്ളിലെവിടെയോ പേമാരികളുടെ താണ്ഡവം…
വിരലുകളില്‍ വിറയാര്‍ന്ന മുദ്രകള്‍...
പാദങ്ങള്‍ക്ക് ബലക്ഷയം…ചുണ്ടുകളില്‍ ശീല്‍ക്കാരം...!!
പിന്നെ…….അബോധമനസ്സിന്റെ ഇരുള്‍വട്ടത്തിലേക്ക് ഉണ്ണി ഉരുണ്ടു വീഴുന്നു…. !
നക്ഷത്രങ്ങളുടെ പ്രതിച്ഛായകള്‍ പിളര്‍ന്ന് ആഴങ്ങളിലേക്ക്…!!

“ഉണ്ണി…!ഉണ്ണീ…!!” അമ്മയുടെ വിളി !

നക്ഷത്രങ്ങള്‍ക്കിടയിലൂടെ സ്വര്‍ഗവാതില്‍ തേടിപ്പോയ ഉണ്ണി ആ വിളി കേള്‍ക്കുന്നുണ്ടാകുമോ...?!

*****************************************