തലക്കെട്ടുകള്‍

Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Saturday, July 24, 2010

ഓര്‍മ്മകള്‍







 
നലുപൂക്കുന്ന കാവുകള്‍ തോറുമെന്‍‌
കൈപിടിച്ചു നടന്നതോര്‍ക്കുന്നുവോ?
ഇരുളുവീണു കനത്തോരിടവഴി
ക്കരുകുപറ്റി നടന്നതോര്‍ക്കുന്നുവോ?
വിരലുനീളെപ്പറന്നു പായുമ്പൊഴാ
കരളുപൊട്ടിക്കരഞ്ഞതോര്‍ക്കുന്നുവോ?
തണ്ടുവാടിത്തളര്‍ന്നൊരു താമര
മൊട്ടുപോലന്നുലഞ്ഞതോര്‍ക്കുന്നുവോ?
നനവിലൊട്ടിത്തളര്‍ന്നുവീഴുമ്പൊഴും
മഴവരാനായ് കൊതിച്ചതോര്‍ക്കുന്നുവോ?

കാലമേറെക്കഴിഞ്ഞുനിന്നോര്‍മ്മകള്‍
പാതിവെന്തു തിളക്കയാണെങ്കിലും
ഒന്നുമോര്‍ക്കാതിരിക്കുവാനിത്തിരി
ത്തല്ലുകൂടിപ്പിരിഞ്ഞിരിക്കാം പ്രിയേ!

Friday, June 18, 2010

ഒരുവരിയില്‍ ...
























രയിട്ടബുക്കിന്റെ-
യവസാനപേജിലാ-
യെഴുതിയോരൊരുവരി.

ഒരുവരിമാത്രമെഴുതി,
നിന്നെക്കുറിച്ചതില്‍
ബാക്കിയാമായിരം
വരകളെക്കീറിയെറി-
ഞ്ഞതിന്‍ ബാക്കിയി-
ലിന്നെന്റെയെരിയുന്ന
പ്രാണനുണ്ടിത്തിരി.

വരയിട്ടബുക്കിന്റെ-
യവസാനപേജിലാ-
യെഴുതിയോരൊരുവരി.

നീയായിരുന്നതിന്‍ പകുതി,
മറുപകുതിയൊട്ടെന്നെ
നീറ്റുംകിനാക്കളും
മുളയറ്റജീവിതക്കാഴ്ചകള്‍
കത്തുന്നൊരിത്തിരിവെട്ടവും
വേഡം ജ്വലിച്ചുനീറ്റും
ജഡത്തിന്റെ ഗന്ധവും.

Monday, March 01, 2010

വൃദ്ധി























തി
രക്കിനിടയില്‍
‍കൈവിട്ടതാകാം,
മുഷിഞ്ഞുനാറി
ഈ റോഡരുകില്‍‌ ‍;
ഉപേക്ഷിക്കപ്പെട്ട
അപ്പനെപ്പോലെ
നരച്ചും നരകിച്ചും!

പുതുമണവും പേറി
ഏതെങ്കിലുമൊക്കെ
അകത്തളങ്ങളില്‍
ഒളിച്ചുകളിച്ചിരിക്കും;
എന്റെയോ നിന്റെയോ
പകലുറക്കങ്ങളില്‍
കല്പവൃക്ഷക്കായകളായി
കൊതിപ്പിച്ചിരിക്കും!

പൂജാരിയുടെ
മടിക്കുത്തിലും
വേശ്യയുടെ
മാര്‍ക്കയത്തിലും
ചന്ദനത്തിനും
വിയര്‍പ്പിനുമൊപ്പം
കുതിര്‍ന്നിട്ടുണ്ടാവാം.

വരണ്ട വയലിലും
വറ്റിയ പാത്രത്തിലും
ഒട്ടിയ വയറിലും
മാസച്ചിട്ടിയിലും
ചെട്ടിയുടെ രസീതിലും
ചെട്ടിച്ചിയുടെ മാനത്തിലും
മകന്റെ ഫീസിലും
കല്യാണത്തീയതിയിലും
പുളിമരത്തിന്റെ
ഉച്റാണിക്കൊമ്പിലും
വൈകിയെത്തി
ക്കരഞ്ഞിട്ടുണ്ടാകാം.

വെട്ടിപ്പിടിക്കലിനും
വാതുവെക്കലിനും
കെട്ടിപ്പടുക്കലിനും,
കൂട്ടിക്കൊടുത്തുകൊടുത്ത്
‍ഞെട്ടറ്റുപിരിഞ്ഞ്,
ഒറ്റക്കാവുമ്പോള്‍
ഒരുവിലയുമില്ലെന്ന്
ബാറിന്റെ ഇരുട്ടിലേക്കെ-
റിയപ്പെട്ടപ്പോഴെങ്കിലും
നിനക്കു തോന്നിയിരിക്കണം!

മുഷിഞ്ഞുനാറി
ഈ റോഡരുകില്‍ ‍;
ഉപേക്ഷിക്കപ്പെട്ട
അപ്പനെപ്പോലെ
നരച്ചും നരകിച്ചും,
നൂറുതികയാന്‍
‍ചില അടയാളങ്ങള്‍
‍ബാക്കിയുള്ളതടക്കം!

ഞാന്‍ നിന്നെയെടുത്ത്
തൊട്ടപ്പുറത്തൊരു
വൃദ്ധസദനത്തിലേക്ക്
എത്തുംവരേക്കെങ്കിലും
മരിക്കരുത്!!

Wednesday, February 03, 2010

ചൊല്‍ക്കവിത-അകാരണം







അകാരണം എന്ന കവിത ചൊല്ലിയത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.

ഇതിന് പശ്ചാത്തലസംഗീതം ചെയ്തുതന്ന നാടകക്കാരന് പ്രത്യേക നന്ദി!

വരികള്‍ ഇവിടെ!

Get this widget | Track details | eSnips Social DNA

Friday, January 29, 2010

അകാരണം























കുടതീര്‍ത്ത മരമേ..

നിന്റെ നിഴലിന്നു
നീളമേറുമ്പോളതിന്‍
തണല്‍ തന്ന സ്വാസ്ഥ്യ-
വുമകന്നു പോകുന്നു.

മൂവന്തിയാവതിന്‍ മുന്‍പേ
ഒരു കുട നിഴല്‍ കോരി
ഞാന്‍ നടക്കുമ്പോള്‍ ,
ഇരുവശം കാണാത്ത
സൈരികം മാതിരി
എന്നുള്ളിലെവിടെയോ
ചാട്ടവാറൊച്ചകള്‍ !

ചുറ്റും മദിക്കുമീ
സൂകരക്കൂട്ടങ്ങളൊഴിയും,
ഇരുളിലെന്നെങ്കിലും
തെളിയുമെന്‍
ചേറ്റുകണ്ടത്തിലും
നിലാവിന്റെ മുത്തുകള്‍ !

കുടതീര്‍ത്ത മരമേ..

വരുമന്നുഞാന്‍ തിരികെ
യതുമാത്രമാണുറ-
പ്പറിയില്ല കാലം
തടുക്കാതിരിക്കുകില്‍ !

ആവില്ല പടരാ-
നെനിക്കിനിപ്പകരുവാന്‍
വാക്കിന്റെയിത്തിരി
ശ്വാസമേ ബാക്കി!

ഞാന്‍ വരുവോളവും
നീ നിന്റെയിലകള്‍
പൊഴിക്കാതിരിക്കുക!
തണലിന്റെ
കടലായിരിക്കുക!

എനിക്കറിയാമെന്റെ
മരമേ...
നിനക്കേയുള്ളു ഹൃദയം,
എന്നെക്കാണാതിരുന്നാല്‍
താഴെ വീണുണങ്ങിയ
പഴുത്തിലയിലേക്ക്,
നിര്‍ത്താതെ
മഞ്ഞുപെയ്യിക്കുന്ന
ഹൃദയം!

Tuesday, January 12, 2010

പ്രിയപ്പെട്ട അമ്മക്ക്...






ലുഷമേഘങ്ങള്‍
മൃഗച്ഛായപൂണ്ട-
തിക്രൂരമെന്‍ മേലേക്കു പെയ്തിറങ്ങുമ്പൊഴും,
കത്തും മണല്‍ക്കാടുതാണ്ടുവാനാകാതെ
തീകാഞ്ഞിരിപ്പാണുഞാനമ്മേ!

അമ്മ ചൊല്ലിപ്പകര്‍ന്നതാണെങ്കിലും
തെറ്റുപറ്റിപ്പറക്കയാണെന്നുമെന്‍
സ്വച്ഛജീവിതം, ഗണിതപാഠങ്ങളും !
ഇത്രയോളം വളര്‍ന്നുഞാനെങ്കിലും
തെല്ലുനാണം തൊടാത്തൊരെന്‍ കൈകളില്‍
ചൂരലാലല്ലയമ്മേയെനിക്കുനിന്‍

ചൂടുപെയ്യുന്നൊരുമ്മയേകീടുമോ?!

കലുഷമേഘങ്ങള്‍ മൃഗച്ഛായപൂണ്ട-
തിക്രൂരമെന്‍ മേലേക്കു പെയ്തിറങ്ങുമ്പൊഴും,
തീകാഞ്ഞിരിപ്പാണുഞാനമ്മേ,പരസ്പരം
നോവിന്റെ കയ്യൊപ്പുതീണ്ടിപ്പരിക്കേറ്റ,
നിന്റെ കണ്ണീരിനാലൊക്കെ മുറിവേറ്റ,
ക്ഷണനീരസത്തിന്റെ നീലദ്രവം കൊണ്ടു
നീ തീര്‍ത്തമുത്തങ്ങളക്ഷരം ചാര്‍ത്തിയ,
നിന്റെ കത്താണു കത്തുന്ന നെഞ്ചില്‍‌!

നിന്റെ ചോദ്യങ്ങള്‍തന്‍ ബഡവാഗ്നിവീ-
ണെന്റെയോര്‍മ്മതന്‍പാഴ്മരം കത്തിയാ,
നേര്‍ത്തചാരം പടര്‍ന്നതാലാകുമോ
കണ്ണുനീരിറ്റിറ്റുവീഴുന്നു കടലാസിലമ്മേ!
ഉത്തരത്തിന്‍ മഹാസാഗരമെന്തിനാ-
ണിത്രമാത്രം മതിയാകുമറിയാമെനിക്കു നീ
പണ്ടുപുസ്തകത്താളിനാല്‍ തീര്‍ത്തൊരാ
ചെറിയ നൌകകളോട്ടിക്കളിക്കുവാന്‍!

ഒരുവരിമാത്രമതൊന്നുമാത്രമാണെന്റെ
വിറയാര്‍ന്ന വിരലിനാലമ്മക്കുനല്‍കുവാന്‍ !
സുഖമാണെനിക്കെന്നുമമ്മേ,സുഖമെന്ന-
തമ്മയോടൊത്തുള്ളൊരെന്നോര്‍മ്മമാത്രം!!

സുഖമാണെനിക്കെന്നുമമ്മേ,സുഖമെന്ന-
തമ്മയോടൊത്തുള്ളൊരെന്നോര്‍മ്മമാത്രം!!


Monday, January 04, 2010

കുറ്റബോധം







ന്നിലും വലുതായ
പ്രത്യയശാസ്ത്രത്തിന്റെ
അടുപ്പുകല്ലുകളിലാണ്
എനിക്കായി അരി വെന്തിരുന്നത്.

അമ്മയുടെ നിലവിളിക്കും
ആശുപത്രികള്‍ക്കുമിടയിലെ
സമയത്തിന്റെ പാലം
മരണത്തോളം വലിച്ചുനീട്ടി
എനിക്ക് ബന്ദാണ്
ബന്ധങ്ങളെക്കാള്‍
വലുതെന്നുപറഞ്ഞു.

അപ്പന്റെ ചോദ്യങ്ങളെ,
വളരുന്ന താടിരോമങ്ങളും
മുഴങ്ങുന്ന മുദ്രാവാക്യങ്ങളും
പത്രത്തിലെ സമരപ്പന്തലിന്റെ
പരന്നപടങ്ങളും കാട്ടി ചെറുത്തു!

നേതൃയോഗത്തിനിടയില്‍
വിളിക്കാതെ കയറിച്ചെന്നപ്പോള്‍
അവരെന്റെ ശവഘോഷയാത്ര നടത്തി.

അപ്പനുമമ്മയും മുന്നേ നടന്നിരുന്നതുകൊണ്ട്
കുറ്റബോധം തോന്നിയത്
എവിടെയും രേഖപ്പെടുത്താനായില്ല!!

Thursday, December 31, 2009

ഞെട്ടാനരുതാത്തവര്‍






പാ
ര്‍ട്ടിയാപ്പീസിന്റെ
കക്കൂസുചാലുകള്‍
അടഞ്ഞുപോയെന്നറിഞ്ഞ്,
തികഞ്ഞ പാര്‍ട്ടിക്കാരനായ
വര്‍ഗീസെന്ന തോട്ടിയെത്തന്നെ
തെറ്റുതിരുത്തലിനായി
നോമിനേറ്റുചെയ്തു.

വര്‍ഷങ്ങളായി
അടിഞ്ഞുകൂടിയ
വീര്‍ത്ത റബ്ബറുറകള്‍
വലിച്ചുമാറ്റിയപ്പോള്‍
വര്‍ഗീസ് ഞെട്ടിയില്ല;
അറപ്പുതോന്നിയില്ല;
അരിശം വന്നില്ല!

കാര്‍ഷികകടം
എഴുതിത്തള്ളാനുള്ള
അപേക്ഷകളുടെ
പൊട്ടിക്കാത്ത
കെട്ടുകള്‍ കണ്ടിട്ടും
വര്‍ഗീസ് ഞെട്ടിയില്ല;
അറപ്പുതോന്നിയില്ല!

വായിച്ചുപോലും നോക്കാതെ
വലിച്ചെറിഞ്ഞുകളഞ്ഞ
പ്രത്യയശാസ്ത്രഗ്രന്ഥങ്ങള്‍
അറപ്പുകൂടാതെ
മറിച്ചുനോക്കിയപ്പോഴും
വര്‍ഗീസ് ഞെട്ടിയില്ല!

ഇതെല്ലാം കണ്ട്
അവന്‍ ഞെട്ടുന്നതുകണ്ടാല്‍
ആ കക്കൂസുതന്നെ
അവനുമുകളില്‍
കല്‍‌മണ്ഡപമാകുമെന്ന്
വര്‍ഗീസ് തിരിച്ചറിഞ്ഞിരുന്നു!!

Monday, October 05, 2009

ആദരാഞ്ജലികള്‍









ജ്യോ - നിനക്ക്  ആദരാഞ്ജലികൾAlign Center

വാക്കെരിഞ്ഞണയുന്നതിന്റേയുമപ്പുറ-
ത്തെങ്ങോമറഞ്ഞുനീ നിന്നുവെന്നാകിലും,
മായാതെനില്‍ക്കട്ടെയെന്നുമീപ്പുഞ്ചിരി
നീ തീര്‍ത്ത വാക്കിന്റെയന്തഃപുരങ്ങളില്‍!

Monday, September 01, 2008

എത്രകാലം കഴിഞ്ഞിട്ടും..!!












സ്വച്ഛമായന്നെന്റെയുള്ളില്‍
കൂടൊരുക്കി,പ്രണയത്തിന്‍
ചൂടുചേര്‍ത്തെന്നുയിരേറ്റി
ക്കാത്തുവച്ചപെണ്ണൊരുത്തി!

എത്രകാലം കഴിഞ്ഞിട്ടും
എത്രവാകപ്പൂക്കളെന്റെ
വിരിമാറില്‍ക്കൊഴിഞ്ഞിട്ടും
വിട്ടുപോകുന്നില്ലയെന്റെ
ഹൃത്തിനുള്ളില്‍നിന്നുമൊട്ടും!

സ്വച്ഛമായന്നെന്റെയുള്ളില്‍
കൂടൊരുക്കി,പ്രണയത്തിന്‍
ചൂടുചേര്‍ത്തെന്നുയിരേറ്റി
ക്കാത്തുവച്ചപെണ്ണൊരുത്തി!!

കണ്ടുഞാനാക്കൊടുങ്കാട്ടില്‍
ചുട്ടുനീറും പുളിനത്തില്‍
വറ്റിയോടും പുഴയോടും
കാവലാളാം കൊറ്റിയോടും
മനസ്സിന്റെ കണക്കാര്‍ദ്രം
കെട്ടഴിക്കും പെണ്ണൊരുത്തി!!

മനസ്സൊട്ടും പിഴക്കാതെ
കണക്കൊട്ടും നിരത്താതെ
പണക്കെട്ടും നിറക്കാതെ
വഴക്കൊട്ടും പിടിക്കാതെ
പ്രേമപ്പാട്ടുയര്‍ത്താതെ
എനിക്കൊട്ടും കുറക്കാതെ
പ്രണയത്തീ കെടുത്താതെ
കാത്തിരുന്ന പെണ്ണൊരുത്തി!!

പുഴക്കൊപ്പം കാലമേറേ
വേഗമേറ്റിക്കുതിക്കുമ്പോള്‍
അനാഥത്വക്കൊടുങ്കാട്ടില്‍
അവളൊറ്റക്കലഞ്ഞപ്പോള്‍
താളബോധം നിലച്ചന്നാ
മനസ്സെങ്ങോ ചിതറുമ്പോള്‍
ഒരുകൊച്ചുതോണിയില്‍ ഞാന്‍
ദിക്കുനോക്കാതൊഴുകിപ്പോയ്!

താളബോധം നിലച്ചന്നാ
മനസ്സെങ്ങോ ചിതറുമ്പോള്‍
ഒരുകൊച്ചുതോണിയില്‍ ഞാന്‍
ദിക്കുനോക്കാതൊഴുകിപ്പോയ്!

കല്ലുകൊണ്ടെന്‍ ഹൃദയത്തെ
കെട്ടിയുള്ളില്‍ തളച്ചിട്ടെ-
ന്നുത്സവക്കൊടിയേറ്റുമ്പോ-
ളെങ്ങുനിന്നോ കനപ്പെട്ടാ-
പിന്‍‌വിളിക്കാറ്റണയുമ്പോള്‍
കേട്ടുഞാനാബഹളത്തില്‍
നിന്റെ തേങ്ങലന്നുമെന്നും!!

കേട്ടുഞാനാബഹളത്തില്‍
നിന്റെ തേങ്ങലന്നുമെന്നും!!

ഇന്നുഞാനീക്കൊടുംവേനല്‍
ക്കാട്ടിനുള്ളില്‍ ഉരുകുമ്പോള്‍
ഉള്ളിലെങ്ങോ നിന്റെയൊപ്പം
തിളക്കുന്നെന്‍ മനസ്സേറെ!!

എത്രകാലം കഴിഞ്ഞിട്ടും
എത്രവാകപ്പൂക്കളെന്റെ
വിരിമാറില്‍ക്കൊഴിഞ്ഞിട്ടും
വിട്ടുപോകുന്നില്ലയെന്റെ
ഹൃത്തിനുള്ളില്‍നിന്നുമൊട്ടും!

വിട്ടുപോകുന്നില്ലയെന്റെ
ഹൃത്തിനുള്ളില്‍നിന്നുമൊട്ടും!

Monday, August 11, 2008

പേടി









(ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍ സെര്‍ച്ച്)


ഹാളിന്റെ വിശാലതയില്‍
എനിക്ക് പേടിയാവുന്നു!
ആരാണീജനവാതലുകള്‍
കൊട്ടിയടച്ചിരുട്ടാക്കിയത്?!
മൃഗങ്ങളുടേതിലുംഭീകരമായ
മുരള്‍ച്ചകളാരുടേതാവാം?!
എന്റെ ഹൃദയമല്ലാതെയിത്ര
വേഗത്തില്‍ മിടിക്കുന്നതെന്ത്?!

സമയമറിയാത്തയിരുപ്പില്‍
എനിക്ക് പേടിയാവുന്നു!!
എന്നെ അറിയുന്നവരെല്ലാം
ഇരുട്ടിനപ്പുറത്തെവിടെയാകാം?!
എന്റെയഭാവംകലക്കിയ
കണ്ണുകളേതൊക്കെയാവാം?!
ഈശ്വരനെത്തേടിപ്പോയവര്‍
എന്നെക്കണ്ടെത്തുമോ ആവോ?!

പാദ‍ങ്ങളുടെ മരവിപ്പില്‍
എനിക്ക് പേടിയാവുന്നു!
ഈ വിശാലതയിലിരുട്ടില്‍,
എന്നെത്തിരിച്ചറിയാത്ത,
തിരഞ്ഞുവരാതോര്‍ത്തുകരയാത്ത,
ഇരുട്ടിനിടയിലെ ശബ്ദങ്ങളുടെ
അനക്കം മാത്രമാണ്
ഞാനറിയുന്നത്!

എനിക്ക് പേടിയാവുന്നു!!

Monday, May 12, 2008

കാണാമറയത്ത്...















രാ
വായീ സമയം, മനസ്സുനിറയേ മിന്നുന്നുതാരാഗണം;
ഉള്ളാകേ നിറയും മരുന്നുമണവും;കൂട്ടില്‍തനിച്ചാണുഞാന്‍!
പണ്ടേയെന്നുടെയാത്മരാഗമുണരാന്‍ പോരുന്നരാവെങ്കിലും
വന്നെത്തുംചിരിയോ വരാതെമറയും;വീണ്ടും തനിച്ചാണുഞാന്‍!!

നാലാണ്ടായിവിടെന്റെമോദമുണരും വായാടിയായോരുപെണ്‍
സാന്നിദ്ധ്യം ഹരിതാ,മമാത്മജയവള്‍;നാടെത്തിയെന്നാകയാല്‍,
എന്നിദ്രാരഹിതം കിനാവുമറയും രാവേറെയോടീടവേ
മുത്താരം വിതറീടുകെന്റെ മകളേ ;നീറുന്നിതിന്നെന്‍ ‌മനം!

വന്നീടാം വരുമേതുനാളിലുമതാണെന്നുംമൊഴിക്കുമ്മികള്‍
എന്നാലോ ഇവിടിന്നുജീവിതമതാശാവേഗമേറീടവേ
പറ്റുന്നീലവിടേക്കുപാറിവരുവാന്‍;താരാട്ടുപാടീടുവാന്‍;
ചെന്നീരാലരുണാഭമാംകവിളിലായുമ്മാര്‍ച്ചനപ്പൂവിടാന്‍!!

ഇന്നാണാ സുദിനം, ഹൃദാത്മസുരതം ഞാനിട്ടബീജാങ്കുരം
സാമോദം മഹിയില്‍ വരുന്നതമരാന്‍;ഞാനിന്നുറങ്ങീടുമോ?!
ഇമ്മട്ടില്‍ മനമാകെയാടിയുലയും നിദ്രാവിഹീനം നിശാ;
വന്നെത്തീ വിളിയിന്നുരാവിലെയിതാ വന്നെന്റെയാരോമലും!


*********************************************************


പ്രസവമടുത്ത പരിശോധനകള്‍ക്കായി ഭാര്യ ഇന്നലെ ഡോക്ടറുടെ കാബിനില്‍ പോകുമ്പോള്‍ ജിജ്ഞാസാഭരിതയായ നാലുവയസ്സുകാരി മകള്‍ ചോദിച്ചു:“അങ്കിള്‍..ഈ വാവയെ എങ്ങനാ എടുക്കുന്നത്?!”

ഡോക്ടര്‍: “അതുമോളേ..അങ്കിള്‍ ഓം ഹ്രീം ഹ്രീം എന്നൊരു മന്ത്രം ചൊല്ലി ദേ ഇങ്ങനെ വിളിക്കും..!”നരേന്ദ്രപ്രസാദിന്റെ ആക്ഷനിട്ട് പുള്ളിപറഞ്ഞു:“അപ്പോ വാവ വരും..”

മീനു അത് മൂളിക്കേട്ടു.

പുറത്തിറങ്ങിയിട്ട് അവള്‍ അമ്മയോട് പറഞ്ഞു: “ഡോക്ടറങ്കിള്‍ അതു വെറുതേ പറഞ്ഞതല്ലേ? വയറുകീറിയല്ലേ വാവയെ എടുക്കുന്നത്?!”

ഇന്നുരാവിലേ ലോകകപ്പ് മത്സരം കാണുന്നതിനേക്കാള്‍ ആകാംക്ഷയോടെ കാത്തിരുന്ന എനിക്ക് മീനുവിന്റെ വിളി വന്നു “അച്ഛാ...അനിയത്തി വന്നൂ!”
രണ്ടാമത്തെ മകള്‍ പിറന്നിരിക്കുന്നൂ...!!
കഷ്ടം...എനിക്ക് നിന്നെയൊന്ന് എടുക്കാനും പറ്റുന്നില്ലല്ലോ മോളേ!!

Monday, March 31, 2008

ചില വൈഖരികള്‍!











ടമുറികളോരോന്നടഞ്ഞിടുന്നൂ,ദിനം
വെയിലറുതിയാവാതൊഴിഞ്ഞിടുന്നൂ!
വിജനമായൊഴുകുന്നകരിവീഥികള്‍,ചുടു
നിണമുണങ്ങിപ്പടര്‍ന്നലയൊഴിഞ്ഞൂ!

മണലരംവീശുംകൊടുംവേനലില്‍,പണം
നിണമൂറ്റിയുരുവാകുമൂഷരക്കാഴ്ചയില്‍
‍അണപൊട്ടിയൊഴുകുമക്കണ്ണീരിലും,സ്വയം
അണയാന്‍‌കൊതിച്ചതാണെന്റെ കണ്ണൂര്‍!

കളകളം‌പാടിത്തിമര്‍ത്താര്‍ത്തലക്കും,പുഴ-
യുള്ളകാടുള്ള നിറമാര്‍ന്ന നാട്ടില്‍
‍ഇനിയൊന്നുബാക്കിയിക്കണ്ണീരുമാത്രം,നിണം
വീണുറഞ്ഞൊരാ രണനിലം മാത്രം!

തെയ്യങ്ങളാടിത്തളര്‍ന്നുതകരുന്നു,മന-
മുന്മാദകാണ്ഡം തുടര്‍ന്നുവലയുന്നു.
സ്വപ്നങ്ങളറ്റമിഴിയൊട്ടിയടയുന്നു,തല-
യറ്റമനുജന്മമതുവെന്തുപുകയുന്നൂ!

പാഠങ്ങളോതിമുഴുമിച്ചഗുരുവിന്‍ ഗളം
ചോരചീറ്റീച്ചിതറിവീഴുന്നകാഴ്ചകള്‍,
വാളാല്‍‌വരച്ചനവപാഠങ്ങളാണു വള-
മാകുന്നതിന്നുകുരുന്നുബോധങ്ങളില്‍!

കളിയായ്‌തലോടുംകളിപ്പന്തുപൊട്ടി,കളം
തീര്‍ത്തരക്തത്തിനൊപ്പംതെറിച്ചാ
കുരുന്നിന്‍‌കരങ്ങള്‍പിടക്കുന്നചോദ്യം
കൊളുത്തുന്നുനെഞ്ചിന്നകക്കോണിലെങ്ങോ!!

പിടക്കുന്നകാമം‌തളിര്‍ക്കുന്നനേര;ത്തിളം
കാറ്റിനൊപ്പംകടന്നെത്തിയൊന്നാം
രാവിന്റെയന്ത്യംകുറിച്ചിന്നൊരുക്കു;ന്നിവര്‍
‍പെണ്ണൊരുത്തിക്കുവൈധവ്യലോകം!!

മനമുരുകിയമ്മയൊന്നിടറിവീഴുന്നു,മക-
നുണ്ടിന്നുനിശ്ചലം കാവിപ്പുതപ്പില്‍!
തൊട്ടടുത്തങ്ങേപ്പറമ്പിന്റെമൂലയില്‍,ചിത
കത്തിയമരുന്നതരുണപ്പുതപ്പില്‍!!

ഇലമൂടിയാടുന്നൊരിടവഴികളില്‍,മഴു
മറയിട്ടുറങ്ങിക്കരംകാത്തിരിപ്പൂ!
വന്നെത്തിയിന്നത്തെയിരയെന്നുകണ്ടി;ട്ടിരു-
ളില്‍തിളങ്ങുന്നതിന്‍‌കൂര്‍ത്തനാവും!!

ചുടുചോരചിന്തിയൊരിലച്ചാര്‍ത്തുകള്‍,ചെറു
ചോനന്റെയന്നം വിളമ്പിവക്കുമ്പോള്‍!
മറുമൊഴികളില്ലാതുറങ്ങുന്നലോകം,നമു-
ക്കെന്തുനാളേക്കൊരുക്കിവക്കുന്നുവോ?!

രക്തസാക്ഷിപ്പിരിവുകാക്കുന്നനായകര്‍,വിര-
ലനക്കിപ്പാവയാട്ടുന്നശീലകള്‍!
വാക്കിന്റെയാജ്ഞയോടൊപ്പം ദഹിക്കുമീ,ചിത-
ലരിച്ചെല്ലിച്ചൊരാശയക്കെട്ടുകള്‍!!

എത്രനാളെത്രപേരെത്രപാഠങ്ങളായ്,ചൊല്ലു-
മെന്നാലെന്തുഭേദമെന്‍ ദേശമേ!
നിന്നെയൊട്ടൊന്നുനന്നാക്കുവാനാകുമോ,മന്നി-
ല്കസേരകള്‍ വാഴുവോളം വരെ!!

ജിഹ്വയില്‍ വൈഖരിപ്പൂക്കളായ്‌വന്നുനീ,യെന്നും
ചിലമ്പിത്തകര്‍ന്നുതീര്‍ന്നീടണം!
എന്റെനാടെന്റെനാടെന്നെനിക്കുഴലുവാ,നെന്നും
മനസ്സിലുണ്ടാവണംനോവുകള്‍!
[ ചില വൈഖരികള്‍- എഴുതിയത് 31-03-2008. ഹൃദയം ഉറക്കെപ്പറയുന്ന ചില കാര്യങ്ങള്‍!! ]

Friday, March 07, 2008

കണ്ണനും കണ്ണീരും










ട്ടുപാവാടകള്‍ മേയുന്നകോവിലില്‍,
തൊട്ടുകൂടായ്മകള്‍ കായുന്നവേനലില്‍,
കുട്ടയില്‍ വില്‍ക്കാതിരിക്കുന്നകണ്ണനെ-
ത്തൊട്ടുകണ്ണീരുതുടക്കയാണിന്നവള്‍!
മഞ്ജിമമറഞ്ഞുമുറിവീണകവിള്‍ത്തടം,
മഞ്ഞനിറമാര്‍ന്നുനിറഞ്ഞനേത്രദ്വയം,
നെഞ്ചകത്താകെത്തുടിക്കുന്നനോവുമായ്‍,
സഞ്ചി‍യും തൂക്കിനടന്നുപോകുന്നവള്‍!!

കത്തുന്നവേനലില്‍കാലുകായുമ്പൊഴും,
കുത്തുന്നനോട്ടങ്ങളേറ്റുവാങ്ങുമ്പൊഴും,
പത്തുരൂപക്കെന്റെകണ്ണനെവാങ്ങുവാ-
നെത്തുമാരെങ്കിലുമെന്നുചിന്തിച്ചവള്‍!!
നല്ലകളിമണ്ണിലാണുണ്ടായതെങ്കിലും,
നല്ലനിറങ്ങളാലുയിരുണര്‍ന്നെങ്കിലും,
മെല്ലെച്ചിരിക്കുമാക്കണ്ണനെക്കണ്ടവര്‍
ചൊല്ലിമാറീ‘പത്തുരൂപയോ,കൂടുതല്‍!’
ഉള്ളുകായുന്നവള്‍ക്കന്തിയാവുമ്പൊഴും
എള്ളുതൂക്കംപണംവന്നുചേരാത്തതില്‍!
തള്ളിനീങ്ങും കാലമുള്ളെരിക്കുമ്പൊഴാ
മുള്ളുകുത്തുമ്പോലൊരുണ്ണിതന്‍ പൂമുഖം!!

ഉണ്ടവള്‍ക്കകലെയല്ലാതൊരോലപ്പുര-
യുണ്ടതിന്നുള്ളിലായെരിയാതടുപ്പുകള്‍!
ഉണ്ടബാക്കിച്ചോറുകൊത്തുവാനില്ലാതെ
മണ്ടുന്നുകാകര്‍ നിരാശരായ് നിത്യവും!!

ബൊമ്മപോലച്ഛനുണ്ടുമ്മറത്തിണ്ണയില്‍,
അമ്മയുണ്ടുന്മാദമാടും ചിലമ്പലായ്!
അമ്മയെത്തേടിക്കരഞ്ഞുവൈകുംവരെ
അമ്മിഞ്ഞകിട്ടാതുറങ്ങുന്നകണ്ണനും!!

വെണ്ണിലാവിറ്റുവീഴുന്നൊരാക്കൂരതന്‍‍
തിണ്ണമേലുണ്ണാതുറങ്ങാതെയിന്നവള്‍‍
കണ്ണനെത്തന്നെനിനച്ചിരിക്കുമ്പൊഴും
കണ്ണുനീരറ്റുപോകുന്നതില്ലൊട്ടുമേ!!
******************************************
[പണ്ടെന്നെങ്കിലും ഏതെങ്കിലുമൊരു അമ്പലപ്പറമ്പില്‍ നിന്ന് ഇങ്ങനെയൊരു പെണ്ണ് മനസ്സിന്റെ കാന്‍‌വാസില്‍ പതിഞ്ഞിരുന്നിരിക്കാം.എങ്കിലും മനുവിന്റെ ജീവിതരേഖകള്‍ എന്ന ബ്ലോഗിലെ “ഇവിടെല്ലാമിന്നും പഴയതുപോലെ”എന്ന പോസ്റ്റില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ചന്ദ്രകാന്തം എഴുതിയ “പീലിചാര്‍ത്തും പുഞ്ചിരി”യിലിട്ട നാലുവരി കമന്റായിരുന്നു ഈ കവിതയുടെ ബീജം!! രണ്ടാള്‍ക്കും പ്രത്യേകനന്ദി! ]

Wednesday, February 06, 2008

മണ്ണില്‍ നിന്നും...








ധൂമം‌പടര്‍ന്നു കരിവീണൊരാറടിമണ്ണിന്‍കീഴി-
ലുയിരാര്‍ന്നമോഹമായ്പ്പടരുന്നു നീ സഖീ!!

കത്തിവറ്റിയെന്‍ കരള്‍ ചാരമാകുവാ-‍
നല്പനേരം വിധിച്ചിതിന്നെന്നിലെ
ശിഷ്ടബോധം കെടും മുമ്പുനിന്നോര്‍‍മ്മ
പിച്ചവക്കും മനം നൊന്തുപാടുന്നുഞാന്‍!!

എന്റെകൈപിടിച്ചെങ്ങും നടന്നവള്‍
‍എന്റെ നെഞ്ചിന്‍തുടിപ്പായലിഞ്ഞവള്‍
‍വിട്ടുപോയിക്കഴിഞ്ഞതിന്‍ ശേഷവും
വിട്ടുപോകാതെരിഞ്ഞുതീരുന്നുഞാന്‍!!

പണ്ടുകാലം നിറച്ചാര്‍ത്തില്‍മുക്കിയോ-
രെന്റെ യൌവ്വനതൃഷ്ണകള്‍ക്കരണിയായ്
ചാരുരൂപമായെന്നും നിറഞ്ഞൊരെ-
ന്നോമനേനിന്നെയോര്‍ത്തുവേവുന്നിതാ!!

ഇല്ല,പാഴ്വാഗ്മാരിപെയ്യുന്നനേരങ്ങ-
ളില്ലകാമം കറുത്തുകനക്കും കടീതടം!
ഇല്ല സ്വപ്നങ്ങളിലില്ലാതെ നീ;യെന്റെ
സര്‍ഗസായാഹ്നശക്തിയാം പ്രേയസീ!!

എന്നെപ്പിരിഞ്ഞൊരാ‍ വേദനക്കന്നുനീ
പൊള്ളിക്കരിച്ചനിന്‍ മെയ്യില്‍നിന്നൊട്ടു
പ്രേമം ദഹിക്കാതെനിന്നതാണെന്റെ
‍‍മണ്‍ചിരാതില്‍‍ നിറഞ്ഞദീപം പ്രിയേ!!

ഇന്നുഞാനും ദഹിച്ചടങ്ങുമ്പൊഴെന്‍,
നെഞ്ചിലൊട്ടും കെടാതെകത്തുന്നൊരാ
സ്നേഹദീപം‍ തിരിച്ചെടുത്തെന്നെയും
മണ്ണില്‍നിന്നും‍ മടക്കിവാങ്ങീടുക!!

സ്നേഹദീപം തിരിച്ചെടുത്തെന്നെയും..
മണ്ണില്‍നിന്നും മടക്കിവാങ്ങീടുക!!!

Wednesday, January 30, 2008

മഷിത്തണ്ടില്‍..


മഷിത്തണ്ട് എന്ന കുട്ടികള്‍ക്കായുള്ള ബ്ലോഗില്‍ ഒരു കുഞ്ഞിക്കവിത(ഉമ്മമരുന്ന്)യിട്ടിട്ടുണ്ട്!
ഈ വഴി വരുന്നവര്‍ അവിടേക്കും കയറണേ...!!

Saturday, January 05, 2008

നീയെനിക്കാരാണ്?!









രു മഴ തോരാതെപെയ്യുന്നു...
എന്റെ മനസ്സില്‍ ചാലുകള്‍ വെട്ടി,
സൌഹൃദത്തിന്റെ വേരുകളെ നനച്ച്
നിര്‍ത്താതെയൊഴുകുന്നു....!
സഖാവേ..നീയെനിക്കാരാണ്?!

ചിന്തയുടെ തോരാമഴയില്‍..
ആത്മബന്ധത്തിന്റെ സ്വച്ഛതനശിച്ച്,
സ്വാര്‍ത്ഥതയുടെ ബലിക്കല്ലുകളില്‍
വ്യക്തിബന്ധങ്ങളുടെ കഴുത്തറ്റ്
ചോരവീഴുന്നതും കണ്ട്,
ഇടത്തോര്‍ച്ചകളിലെ മിന്നലുകളായി
ടെലഫോണില്‍ നീ ശബ്ദിക്കുന്നതും കാത്ത്..
ഈ മഴയത്തിങ്ങനെ കുളിരുമ്പോള്‍,
ഞാന്‍ ചോദിക്കുന്നു...

സഖാവേ..നീയെനിക്കാരാണ്?!!

ജി-ടോക്കിലെ പച്ചവെളിച്ചം
ചുവക്കുന്നതിനുംഇരുളുന്നതിനുമിടയിലെ
അര്‍ത്ഥഗര്‍ഭമായ നിശ്ശബ്ദതയുടെ
നനുത്തധൂളികള്‍ മനസ്സില്‍ പടര്‍ന്ന്
വിരോധമില്ലാതെ,വിടപറയാതെ
പിരിയുന്നതിന്‍ മുന്‍പ്...
ഞാന്‍ പലവട്ടം ചോദിച്ചിട്ടുണ്ട്..

സഖാവേ..നീയെനിക്കാരാണ്?!

ജന്മം കൊണ്ടോ കര്‍മ്മം കൊണ്ടോ..
ഇന്ദ്രിയച്ചരടുകള്‍ കൈവിടുകകൊണ്ടോ..
മതത്തിന്റേയും മണ്ണിന്റേയും
മണമെത്താത്ത രണ്ടറ്റങ്ങളിലിരുന്ന്,
സൌഹൃദത്തിന്റെ മഴയും നനഞ്ഞ്,
ഞാന്‍ ചോദിക്കുകയാണ്..

സഖാവേ..നീയെനിക്കാരാണ്?!

ഉത്തരത്തിന്റെ ഇടവപ്പാതിക്കായി
കാത്തിരിക്കാതെ..
ഞാനീ സൌഹൃദത്തിന്റെ
കാലവര്‍ഷത്തില്‍ നനയാനിറങ്ങുന്നു...

ഇതില്‍ നനഞ്ഞുകുതിരാന്‍കൊതിച്ച്
കുടയെടുക്കാതിറങ്ങുന്നു..

സഖാവേ..
നീയെനിക്ക് ആരെല്ലാമോ ആണല്ലോ?!!

Tuesday, October 30, 2007

നിശാഗന്ധി











വള്‍ക്ക്,
ഒരൊറ്റ രാവേ യോഗം
നിലാവുകൊള്ളുവാന്‍..!

ഒരേ നില്‍‌പുനിന്ന്;വിടര്‍ന്ന്
ചുറ്റിവിലസി മണം പരത്തി...
നിലാവിനെയും തോല്‍പ്പിച്ച്,
ഒരുമുഴം പോലുമനങ്ങാതെ
നിന്നഴകുദ്രവിച്ച്;പിണമായി,
കാലത്തിന്റെ ഉച്ഛിഷ്ടം‌പോല്‍
കരിപുരണ്ട മണ്‍ചട്ടിയിലെ
ചാ‍ണകപ്പൊടിപറ്റിയമണ്ണില്‍
‍അഴുകിക്കുഴഞ്ഞുവീഴും വരെ..
മണം‌പോയുണങ്ങിയൊട്ടിയ
മെയ്യില്‍ നെയ്യുറുമ്പിഴയുംവരെ..
അവള്‍ക്കൊരു രാവുമാത്രമേ
യോഗം,നിലാവുകൊള്ളുവാന്‍..!!

വെളുക്കെച്ചിരിച്ചുംകൊണ്ടാ
നിലാവത്തുലാത്തുമ്പോള്‍
വെള്ളിവെളിച്ചം വീഴ്ത്തി
നിന്റെ ചിത്രങ്ങളെടുത്തവര്‍!
ഉന്മാദം പുരണ്ടവാക്കുകള്‍‌,
വരകള്‍,പണത്തിന്റെ വളം,
കാമത്തിന്റെ അശ്ലീലകമ്പളം,
മഷിയില്‍ മുക്കിയ സ്നേഹം...
ഒക്കെത്തന്നിങ്ങനെ നിന്നെ-
യഴുകാന്‍‌വിട്ടു പോയ നിന്റെ
ആരാധകരൊക്കെയെവിടെ?!

രാവിന്റെയന്ത്യയാമങ്ങളില്‍,
നിലാവിന്റെപൂര്‍വ്വാഗ്രത്തൊരു
ചോപ്പുകിനിയുന്നതിന്‍ മുമ്പേ..
ഉള്ളിലിത്തിരി മണവും കോരി-
യവരെങ്ങോ മറഞ്ഞുപോകുന്നു!!
*****************************

Monday, October 01, 2007

സര്‍ഗസന്ധ്യ







സൂര്യന്‍ ചൊടിച്ചുചുവന്നതിനാലെയോ,
നെഞ്ചിലെ തീക്കനല്‍‌കൂട്ടില്‍ നിന്നൊരുപിടി-
വാരിഞാന്‍ മാനത്തെറിഞ്ഞതിനാലെയോ,
സന്ധ്യ ചുവന്നുനിറഞ്ഞൂ മാനത്തുമെന്നുള്ളിലും!!

കത്തുന്ന നെഞ്ചകമാകടല്‍തീരത്തെ വെണ്‍-
മണല്‍കൂനയില്‍‌പൂഴ്‌ത്തി;മെല്ലെത്തലോടുമാ
തിരയിലെയുപ്പിനാ‍ലെന്‍ വ്രണക്കൂടുകഴുകിയ-
ക്കണ്ണീരു തിരപോലെ നിര്‍ത്താതൊഴുക്കിഞാന്‍!!‍

പകലിന്റെ ചെമ്പട്ടുമാറ്റിപ്പതുക്കെയാ സന്ധ്യപോ-
യിരവിന്റെ ഗീതങ്ങളുരിയാടിപ്പറന്നു ചീവീടുകള്‍!
ഉണരാതെയജ്ഞാത ജഢമായ്,പരന്ന മണലാഴി-
യിലൊരു കൊച്ചുകണമായഴുകിക്കിടന്നെന്റെ ജന്മം!!

യാമങ്ങള്‍ താണ്ടി രാവേറെത്തളര്‍ന്നുകിടക്കവേ,
ജന്മദോഷത്തിന്‍ ചലം കെട്ടി, കണ്‍‌പോളയൊട്ടി;‍
നിറാന്ധനായ് തപ്പിത്തടഞ്ഞുഞാന്‍‌വീഴവേ,നീ
നിന്റെ വാക്കാം ഗംഗാജലം നാവിലേക്കിറ്റിച്ചാലും!!

മണ്‍‌വീണത്തന്ത്രികള്‍ പൊട്ടി,യെന്നവസാന
ശബ്ദവുമാവിയായ്, ഞാനെന്റെ കണ്ണുകള്‍മൂടവേ,
സര്‍ഗസന്ധ്യേയെന്റെ കണ്ണുകള്‍ക്കുള്ളിലായ്
നിന്നെയും ചേര്‍ത്ത് ചൊല്ലുമെന്‍ യാത്രാമൊഴി!!

[എഴുതിയത് 2007 ഒക്ടോബറില്‍....ഒരു ജീവിതാനുഭവത്തിന്റെ ഓര്‍മ്മക്ക്!]