തലക്കെട്ടുകള്‍

Sunday, August 12, 2007

സ്വര്‍ഗവാതില്‍






ന്ന് ഗുരുവായൂര്‍ ഏകാദശിയാണ്.മരിച്ചാല്‍ സ്വര്‍ഗം കിട്ടുന്ന പുണ്യദിവസം!

ചെമ്പൈ സംഗീതോത്സവത്തിന്റെ രാഗപ്രപഞ്ചത്തില്‍മുഴുകി വീട്ടിലെല്ലാവരും ടി.വി.ക്കുമുന്നിലിരിക്കുമ്പോള്‍,ഉണ്ണി പതിയെ എഴുന്നേറ്റു.വൈകുന്നേരം കഴിക്കേണ്ട ഗുളിക കഴിച്ചിട്ടില്ല!

പത്തായപ്പുരയിലെ തടിയലമാരയുടെ അടിത്തട്ടില്‍ നിരത്തിവച്ചിരുന്ന പൊതിക്കെട്ടുകളിലൊന്നുതുറന്ന്, റോസാപ്പൂ നിറമുള്ള ഗുളിക ഇടങ്കയ്യിലൊതുക്കി. ലൈറ്റുകെടുത്തുമ്പോള്‍ ഒളിത്താവളങ്ങളിലെവിടെയോ പതുങ്ങിനിന്നിരുന്ന ഇരുട്ട് ഓടിവന്ന് അവനെപ്പൊതിഞ്ഞു.ഉണ്ണിക്ക് ഇരുട്ടിനെ ഭയമില്ല. നിരാലംബനെന്നു തിരിച്ചറിയുന്ന നിമിഷങ്ങളില്‍ അവന് സാന്ത്വനമാകുന്നത് അമ്മയും പത്തായപ്പുരയിലെ ഈ ഇരുട്ടുമായിരുന്നു.



പരിചിതമായ വാതില്‍പ്പടികള്‍ കടന്ന് നിലാവുനിറഞ്ഞമുറ്റത്തേക്ക് ഉണ്ണിനടന്നു.

തെങ്ങിന്‍‌തോപ്പിനപ്പുറത്ത് കുളക്കരയിലൂടെ നടന്നുനീങ്ങുന്നരൂപങ്ങളെ നിലാവെളിച്ചത്തില്‍ അവ്യക്തമായിക്കാണാം.

“അച്ഛനുണ്ടോണ്ണ്യേ വീട്ടില്?” വരമ്പത്തുനിന്ന് ആരോ വിളിച്ചുചോദിക്കുന്നു.
“ഇല്ലാ…!! ആരാത്….?“ഓലച്ചൂട്ടുകള്‍ ഇരുട്ടില്‍ ചുവന്നചിത്രങ്ങളെഴുതുകയും അതേവേഗത്തില്‍ മായ്ക്കുകയും ചെയ്യുന്നതുകാണാന്‍ ഉണ്ണിക്ക് രസം തോന്നി.

“ഞാനാ…..വടക്കേലെ മണിയന്‍. ആരും‌കൂടെയില്ലാണ്ടെന്തിനാ ഉണ്ണ്യേ വെളീലെല്ലാം ഇറങ്ങിനടക്കണേ….? അതും ഈ അസമയത്ത്?! ദീനക്കാരനല്യേ നീയ്?” അയാള്‍ നടന്നു.
കാണുമ്പോഴൊക്കെ ദീനക്കാര്യമോര്‍മ്മപ്പെടുത്തുമെങ്കിലും മണിയേട്ടനോട് അവന് നീരസമില്ല!ഒരിക്കല്‍ മുക്കുന്നൂര്‍‌കാവിലെ ദീപാരാധനതൊഴുത് കണ്ണടച്ചുനിന്ന ഉണ്ണിയുടെതലമുടിയിലേക്ക് കല്‍വിളക്കിലെ തീ പടര്‍ന്നിറങ്ങി.മണിനാദലഹരിയിലായിരുന്ന അവനെ വലിച്ചുമാറ്റി, തീയണച്ച് രക്ഷിച്ചത് മണിയേട്ടനാണ്!!അതിന്റെ അവകാശത്തിലാവണം ഈ ഉപദേശങ്ങള്‍!!

മുറ്റത്തുനിന്നും കുളക്കടവിലേക്കുള്ള വഴിയിലെ കരിങ്കല്‌പടികളിലിരുന്ന് അവന്‍ ഇരുട്ടിനോട് പരിഭവം പറഞ്ഞു.താന്മാത്രമെങ്ങനെ ദീനക്കാരനായി…?തന്റെ മോഹങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും മാത്രം ദൈവമെന്തിനാണ് വിലക്കുകല്പിച്ചത്…?!പലവട്ടം ഇതേ ചോദ്യങ്ങള്‍ ദൈവത്തോട് തന്നെ ഉണ്ണി കരഞ്ഞുചോദിച്ചിട്ടുണ്ട്!ദൈവങ്ങളിലുള്ള വിശ്വാസംതന്നെ അവനില്‍നിന്ന് നഷ്ടമായിത്തുടങ്ങിയിരിക്കുന്നു.

കാരണവന്മാര്‍ പണ്ടുചെയ്തപാപങ്ങളുടെ ഫലമാണിതെന്ന് മുത്തശ്ശി പറയാറുണ്ട്! പാപങ്ങളുടേയും ശാപങ്ങളുടേയും കണക്കുതീര്‍ക്കാന്‍ ഒരു ജന്മം!!

ഉണ്ണി തീവ്രമായ വികാരങ്ങള്‍ക്കതീതനാണ്.
അവന് ഉറക്കെച്ചിരിക്കാനാവില്ല….,ഉറക്കെ കരയാനുമാവില്ല!!

ഇരച്ചുതള്ളുന്ന വികാരങ്ങള്‍ക്കൊപ്പം ഉണ്ണിയുടെ കണ്ണുകളിലേക്ക് ഇരുട്ട് കയറും….!തലക്കുള്ളില്‍ മിന്നല്‍പ്പിണറുകളോടെ തിമിര്‍‌ത്തുപെയ്യുന്ന പേമാരി..…!വികലമായ വിരല്‍ത്തുമ്പുകളില്‍ വിറയാര്‍ന്നമുദ്രകള്‍വിരിയും…ഭൌമബന്ധംവിട്ടപോലെ പാദങ്ങള്‍ക്ക് താളംതെറ്റും..വികാരങ്ങള്‍ വിരിയേണ്ട ചുണ്ടുകള്‍ ഗോഷ്ടികള്‍ കാട്ടി ശീല്‍ക്കാരം മുഴക്കും!!പിന്നെ മനസ്സിന്റെ അബോധമണ്ഡലങ്ങളിലേക്ക് ഉണ്ണി ഉരുണ്ട് വീഴുന്നു!!

വാക്കുകളുടെ മുള്ളുവേലികള്‍തകര്‍ത്ത് ചിലപകലുകളില്‍ ഉണ്ണി വീടുവിട്ടിറങ്ങും….അമ്മപോലുമറിയാതെ!!
അത്തരം ഒളിച്ചോട്ടങ്ങളിലാണ് അവന്‍ പല ജീവിതപാഠങ്ങളും ഗ്രഹിച്ചത്! കുട്ടികള്‍ കലപിലകൂട്ടിനടക്കുന്ന സ്കൂളും കവലയിലെ അടിപിടിയുമെല്ലാം അവന് വിസ്മയക്കാഴ്ചകളായി!
പച്ചപ്പിന്റെ അലകളിളക്കിവീശുന്ന കുളിര്‍കാറ്റേറ്റ് പാടവരമ്പുകളിലൂടെനടക്കുമ്പോള്‍ അവന്റെ മനസ്സ് ആകാശം‌പോലെ പരക്കും….ചിന്തകള്‍ കിളികളെപ്പോലെ പറന്നുനടക്കും!
ഉടലിന്റെ ഉള്‍കോണുകളിലെവിടെയോ പതുങ്ങിയിരുന്ന് അനവസരത്തില്‍ ആക്രമിക്കാനെത്തുന്ന അസുഖത്തിന്റെ നോവുകളെ അവന്‍ മറക്കും!!

തെങ്ങിന്‍‌തോപ്പിനുള്ളിലൂടെ സര്‍ക്കീട്ടുകഴിഞ്ഞുമടങ്ങവേ ഉണ്ണി അവന്റെ വല്യേട്ടനെക്കണ്ടു.ഒപ്പം എന്തോ പറഞ്ഞു പൊട്ടിച്ചിരിച്ചുകൊണ്ട് സുലേഖ!
ഇളയപെങ്ങള്‍ അച്ചുവിന്റെകൂടെ വീട്ടില്‍വരാറുള്ള അവളെ ഉണ്ണിക്ക് നന്നായറിയാം.എന്തുകൊണ്ടോ പെട്ടെന്നവരുടെ ചിരിമാഞ്ഞു.
“എന്തിനാ ഉണ്ണീ ഒറ്റക്കിങ്ങനെ കറങ്ങണേ? അടങ്ങിവീട്ടിലിരുന്നൂടേ നിനക്ക്?”വല്യേട്ടനു ദേഷ്യം വന്നു.
”ങാ…പിന്നെ, ഏട്ടനെ ഇവിടെക്കണ്ടതൊന്നും നീ വീട്ടില്‍‌പോയിപ്പറയണ്ട!!”
അവനത് ആരോടും പറഞ്ഞില്ല! അതുമാത്രമല്ല,കണ്ടറിയുന്ന പലകാര്യങ്ങളും അവന്‍ പറയാറില്ല!!

അത്തരമൊരു സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷപൂര്‍ണ്ണമായ നിമിഷങ്ങളില്‍, തോട്ടുവക്കിലിരുന്ന് ചൂണ്ടയെറിയുന്ന പിള്ളാരുടെ വിക്രിയകള്‍ നോക്കിനില്‍ക്കേ, (തീര്‍ത്തും അനവസരത്തില്‍) ഉണ്ണിക്ക് ദീനം വന്നു.ആരൊക്കെയോ ചേര്‍ന്ന് അവനെ താങ്ങിയെടുത്ത് വീട്ടിലെത്തിച്ചു.

“തീയും വെള്ളോം കണ്ടാ ദീനം വരുന്നോനാ…. നാടുനിരങ്ങിനടന്നോ നീയ്!! വല്ല തോട്ടിലോ കുളത്തിലോ പോയിചത്തുകിടന്നാലാരറിയാനാ…?! ഇനിമേലാല്‍ നീയീ പടിക്കുപുറത്തിറങ്ങരുത്…!!” അച്ഛന്റെ ആജ്ഞയെധിക്കരിക്കാന്‍ പിന്നെയൊരിക്കലും ഉണ്ണിക്ക് തോന്നിയിട്ടില്ല!!

ഇന്നലെ അച്ചുവിന്റെ കല്യാണക്കാര്യം ചര്‍ച്ചക്കുവന്നപ്പോള്‍ വല്യേട്ടന്‍ അച്ഛനോട് പറയുന്നത് അവന്‍ കേട്ടു:
“ഉണ്ണിക്കെന്തിനാ വല്യസ്വത്തും പണോമൊക്കെ?!അവനൊള്ളതുവിറ്റാല്…ഇവള്‍ക്കൊരുജീവിതം കിട്ടും!”

ഏട്ടന്‍ പറഞ്ഞതൊരുവലിയ സത്യമാണെന്ന് ഉണ്ണിക്കുംതോന്നി.അവന് ജീവനേയുള്ളൂ,ജീവിതമില്ല!!തനിക്കെന്തിനാ പണം?! ആര്‍ക്കും ഒരു ഭാരമാകാതിരുന്നാല്‍‌മതിയായിരുന്നു.

കയ്യിലിരുന്ന റോസാപ്പൂനിറമുള്ള ഗുളിക ഊര്‍ന്ന് പടിക്കെട്ടുകള്‍ക്കിടയിലൂടെ എങ്ങോപോയി.

ഏതോ സംഗീതജ്ഞന്‍ ഗുരുവായൂര്‍‌നടയില്‍ മനമലിഞ്ഞുപാടുന്നത് പുറത്തേക്കൊഴുകിയെത്തുന്നു!

സ്വര്‍ഗവാതിലുകള്‍ തേടി വ്രതം നോറ്റു പാടുന്നവര്‍!!
നടവഴികളിലൂടെ ഉണ്ണി പതിയെ ഇറങ്ങി നടന്നു…
നിലാവുപടര്‍ന്ന, ഇളം തെന്നല്‍ വീശുന്ന പുറംലോകം ഉണ്ണിക്ക് അപൂര്‍വ്വമായികിട്ടുന്ന സൌഭാഗ്യമാണ് !

ഉണ്ണി കുള‌ക്കരയിലെത്തി……!

“ ഉണ്ണീ…..!ഉണ്ണീ……!!“ അമ്മ വിളിക്കുന്നത് അവ്യക്തമായി കേള്‍ക്കാം.

കുഞ്ഞോളങ്ങളിളകുന്ന ജലോപരിതലത്തില്‍ നക്ഷത്രങ്ങളുടെ ചാഞ്ചാട്ടം നോക്കി നില്‍ക്കുമ്പോള്‍ ഉണ്ണിയുടെ മനസ്സ് ഉറക്കെയുറക്കെ ചിരിക്കുന്നുണ്ടായിരുന്നു!


പെട്ടന്ന് കണ്ണുകളില്‍ ഇരുട്ടു നിറയുന്നതുപോലെ അവന് തോന്നി!
തലയ്ക്കുള്ളിലെവിടെയോ പേമാരികളുടെ താണ്ഡവം…
വിരലുകളില്‍ വിറയാര്‍ന്ന മുദ്രകള്‍...
പാദങ്ങള്‍ക്ക് ബലക്ഷയം…ചുണ്ടുകളില്‍ ശീല്‍ക്കാരം...!!
പിന്നെ…….അബോധമനസ്സിന്റെ ഇരുള്‍വട്ടത്തിലേക്ക് ഉണ്ണി ഉരുണ്ടു വീഴുന്നു…. !
നക്ഷത്രങ്ങളുടെ പ്രതിച്ഛായകള്‍ പിളര്‍ന്ന് ആഴങ്ങളിലേക്ക്…!!

“ഉണ്ണി…!ഉണ്ണീ…!!” അമ്മയുടെ വിളി !

നക്ഷത്രങ്ങള്‍ക്കിടയിലൂടെ സ്വര്‍ഗവാതില്‍ തേടിപ്പോയ ഉണ്ണി ആ വിളി കേള്‍ക്കുന്നുണ്ടാകുമോ...?!

*****************************************

27 comments:

Sameer Thikkodi said...

ഹ്രുദയമുള്ളവര്‍ക്ക് ആര്‍ദ്രത പകരുന്ന ഒരു മനുഷ്യപ്പറ്റുള്ള കഥ..... തുടര്‍ന്നും പ്രതെക്ഷിക്കുന്നു..

ഹരിയണ്ണന്‍@Hariyannan said...

സമീര്‍..
തേങ്ങാ ഉടച്ചതിനു നന്ദി..

തുരുതിക്കാടന്‍ said...

അണ്ണാ സംരഭത്തിനു എല്ലാവിധ ആശംസകളും... ഉണ്ണിയുടെ കഥ കൊള്ളാം... ഇനിയും കൂടുതല്‍ സംഭാവനകള്‍ പ്രതീക്ഷിക്കുന്നു...

കനല്‍ said...

അണ്ണാ കരയിച്ചല്ലോ?
ഇതുപോലെയുള്ള ഉണ്ണിമാര്‍ എല്ലയിപ്പോഴും എല്ലായിടത്തുമുണ്ട്.മനുഷ്യനെ പരീക്ഷിക്കാന്‍ ദൈവം സ്യഷ്ടിക്കുന്ന തന്റെ പൊന്നോമനകള്‍

പൈങ്ങോടന്‍ said...

ലാലണ്ണാ...പുതിയ സംരഭത്തിന് എല്ലാ ഭാവുകങ്ങളും.
ഉണ്ണീടെ കഥ ഹൃദയസ്പര്‍ശിയായിരുന്നു...അഭിനന്ദനങ്ങള്‍

Gayu said...

കഥ നന്നായിട്ടുണ്ട്...ട്ടോ....ഇതുപോലെ ഒരു ഉണ്ണി എന്റെ തറവാട്ടിലും ഉണ്ടായിരുന്നു..ഞങ്ങള്‍ക്ക് ഒരു വല്യേട്ടനാവുമായിരുന്നു ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം....ദൈവത്തിന്റെ ഓരോ വികൃതികള്‍, അല്ലാതെന്തു പറയാന്‍!! ഹൃദയസ്പര്‍ശിയായ കഥ..നന്നായി വരട്ടെ....ഭാവുകങ്ങള്‍

Malayali Peringode said...

ഹൊ!...
ഹരീ, കലക്കിട്ടോ...
വിശദമായ ‘തേങ്ങാ ഉടയ്ക്കല്‍’ പിന്നീട്!!

:-)

ഹരിയണ്ണന്‍@Hariyannan said...

നന്ദി ബിജോ..ഇനിയും എഴുതാം.
കനാല്‍...അല്ല,കനല്‍...കണ്ണീരുവീഴാനിപ്പഴും ബാക്കിയുണ്ടല്ലോ...അതാണ് നന്മ!നന്ദിയുണ്ടേ!!

പൈങ്ങൂ,ഗായത്രീ,വര്‍ത്തമാനക്കാരാ...
നന്ദി.

Unknown said...

ഹരീ ... ഉണ്ണിയുടെ കഥ മനസ്സിനെ സ്പര്‍ശിക്കുന്ന വിധത്തില്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. പക്ഷെ എനിക്ക് ഒന്ന് ചോദിക്കാനുള്ളത് , ഈ കഥ എഴുതിയതിന് ശേഷം ഹരി വേറൊന്നും എഴുതിയില്ലേ എന്നാണ് . അങ്ങിനെ എഴുതിയിട്ടില്ലെങ്കില്‍ അത് വളരെ മോശമായിപ്പോയി എന്ന് പറയാതിരിക്കാന്‍ വയ്യ . ഏതായാലും ഇനിയെങ്കിലും എഴുതാന്‍ ശ്രമിക്കുക . എഴുത്ത് എന്നത് യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ തന്റേതായ ശൈലിയില്‍ ആ‍വിഷ്കരിക്കലാണ് .
ആശംസകളോടെ ,

Haree said...

നന്നായിരിക്കുന്നു. :)
ആ പെയിന്റിങ്ങുകളോ? അതും ഹരിയുടെ വകയാണോ?
--

പൂച്ച സന്ന്യാസി said...

ഹരിയണ്ണാ എന്ന് ഞാന്‍ വിളിക്കില്ലാ, അത് ചേരുന്നവര്‍ക്കല്ലേ പറ്റൂ, പിന്നെ പാരലാല്‍ എന്നാണ് പ്രീതയും ഹരിതയും ഓമനപ്പേരിട്ടിരിക്കുന്നത് എന്ന് ഇവിടെ എത്ര പേര്‍ക്ക് അറിയാം? ഓക്കെ അതു പോട്ടെ, ഉണ്ണിയെ കൊള്ളാം, ആ പെയിന്റിഗും , തലകെട്ട് സ്വര്‍ഗ്ഗവാതില്‍ എന്നുള്ളത് ആദ്യം ഞാന്‍ വായിച്ചത് വേറെ ഒരു രീതിയില്‍ ആണ്. (അത് ചാറ്റില്‍ കൂടി പറയാം) , കളരിന്റെ കുഴപ്പമായിരുന്നു എന്ന് തോന്നുന്നു. അപ്പൊ പൂച്ച കമന്റിയില്ല എന്ന പരിഭവം വേണ്ടാ, കമന്റിയിരിക്കുന്നു, വീണ്ടും പലവാതിലുകളും ഇതുപോരെ പോരട്ടെ എന്ന് ആശംസിക്കുന്നു.

ഹരിയണ്ണന്‍@Hariyannan said...

സുകുവേട്ടാ...
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
ഞാന്‍ എഴുതിയിട്ടുണ്ട്.പക്ഷേ..അവയെ വായനക്കാര്‍ക്കുമുന്നിലെത്തിക്കുന്നതില്‍ ഞാനൊരു പരാജയമായിപ്പോയി.ഇവിടെയാകുമ്പോള്‍ ഒരു ധൈര്യം വന്നു.ഇത്രയും സ്ഥലം(ബ്ലോഗ്) ഞാന്‍ വളച്ചുകെട്ടിയെടുത്തതാണല്ലോ...ആ സ്വാതന്ത്ര്യം.
പത്തുവര്‍ഷത്തിനിടയില്‍ വെളിച്ചം കണ്ടവയും കാണാത്തവയുമായി നിരവധിയുണ്ട്.അവയില്‍ പലതും ഈ കളത്തിലേക്കായി ചായമിട്ടുതുടങ്ങിയിട്ടുണ്ട്.

Anonymous said...

ഹരിയണ്ണാ..............
വളരെ ഹൃദയസ്പര്‍ശിയായ കഥ.
നല്ല അവതരണം.
എനിക്ക് ഇഷ്ടപ്പെട്ടു.

ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു.
സമയമില്ല എന്ന കാരണത്താല്‍ എഴുത്തു നിര്‍ത്തരുതേ........

ഹരിയണ്ണന്‍@Hariyannan said...

ഹരീ...
എനിക്ക് സന്തോഷമായി..
ബ്ലോഗ് തുടങ്ങുന്ന(മലയാളം)സമയത്ത് ഹരീയുടെ ചില ഉപദേശങ്ങള്‍ എനിക്കാവശ്യമായിരുന്നു.പക്ഷേ...ഹരീയുടെ ബ്ലോഗിലെ ലിങ്കുകള്‍ എന്നെ സഹായിച്ചു.ഇനിയും അത്തരം ആവശ്യങ്ങള്‍ക്ക് ഇനിയും ഞാന്‍ ആ വാതിലില്‍ വരും..സഹായിക്കണം.
ആ പടങ്ങള്‍ ഇതിനുവേണ്ടി തയാറാക്കിയതാണ്.

ഹരിയണ്ണന്‍@Hariyannan said...

പൂച്ചേ..നിന്റെ പ്രായംവച്ചുനോക്കുമ്പോള്‍ നിന്നെ ഞാന്‍ അമ്മാവാ എന്നുവിളിക്കേണ്ടിവരും...അല്ലേലും മീനു പൂച്ചയെ പൂച്ചയപ്പൂപ്പാ എന്നല്ലേ വിളിക്കുന്നത്...ഹിഹി!!

വിജില്‍...
നന്ദിയുണ്ട്..ഇവിടെഉം അല്ലാതെയും തന്ന അഭിപ്രായങ്ങള്‍ക്ക്

anil said...

Kollam hariyanna.. menu enteru parayanu..inium varanam ketta..

priya said...

ഹൃദയസ്പര്‍ശിയായൊരു കഥ !!

എല്ലാ ഭാവുകങ്ങളും........ഇനിയും പ്രതീക്ഷിക്കുന്നു ....

ഹരിയണ്ണന്‍@Hariyannan said...

അനിലണ്ണാ...പ്രിയേ...

രണ്ടുപേരോടും നന്ദിപറഞ്ഞിരിക്കുന്നു...

Unknown said...

ഏട്ടന്‍ പറഞ്ഞതൊരുവലിയ സത്യമാണെന്ന് ഉണ്ണിക്കുംതോന്നി.അവന് ജീവനേയുള്ളൂ,ജീവിതമില്ല!!തനിക്കെന്തിനാ പണം?! ആര്‍ക്കും ഒരു ഭാരമാകാതിരുന്നാല്‍‌മതിയായിരുന്നു.

വല്ലാത്ത ഒരു വിങ്ങല്‍...വളരെ നന്നായിട്ടുണ്ട്..

മയൂര said...

ഹൃദയസ്പര്‍ശി..നല്ല അവതരണശൈലി.. പയിന്റ്ങ്ങ് നന്നായി ഇണങ്ങി ചേരുന്നുണ്ട് കഥക്ക്...ഹരി തന്നെ വരച്ചതാണോ??

Jobin Daniel said...

മരുന്നു കട ഒന്ന് ഞാനും സന്ദര്‍ശിച്ചു. മറുമരുന്ന് നിര്‍ദ്ദേശിക്കുവാനൊന്നും അറിയില്ല മാഷെ.. പക്ഷെ ഒരു കാര്യം - ഉണ്ണിയുടെ കഥ ശരിക്കും മനസ്സില്‍ തട്ടി..

വാണി said...
This comment has been removed by the author.
വാണി said...

ഹരിലാല്‍...
നക്ഷത്രങ്ങള്‍ക്കിടയിലൂടെ സ്വര്‍ഗ്ഗവാതില്‍ തേടി ഉണ്ണിയിറങ്ങി.
വായനക്കാരുടെ മനസ്സില്‍ വേദനായി.
നന്നായി എഴുതിയിരിക്കുന്നു ഹരിലാല്‍.
വരകളും അക്ഷരങ്ങള്‍ക്ക് പിന്തുണയേകുന്നു.

ഹരിയണ്ണന്‍@Hariyannan said...

മൃദുല്‍,മയൂര,ജോബിന്‍,കിറുക്ക്..
അഭിപ്രായങ്ങള്‍ക്ക് നന്ദി.
ഇനിയും വരണേ....

Anonymous said...

ഹരീ -

വായിച്ചുകഴിഞ്ഞപ്പോള്‍ ഉണ്ണി മനസിന്റെ നൊമ്പരമായി... എത്ര നല്ല ഭാഷ... ഹരി ഇതുവരെ എഴുതാതിരുന്നതെന്താണെന്നാണ് എനിക്കു മനസിലാകാത്തത് !

ഇത്രയും പേര്‍ ചോദിച്ചിട്ടും ഉത്തരം കണ്ടില്ലാ.. എങ്കിലും ഞാനും ചോദിക്കട്ടേ.. “ഹരി വരച്ചതാണോ അത് ?“ :)

- ആശംസകളോടെ , സന്ധ്യ

ഹരിയണ്ണന്‍@Hariyannan said...

നന്ദി..സന്ധ്യാ..
ഞാന്‍ ഇങ്ങോട്ട് വരാനല്പം വൈകിപ്പോയീ..
ചോദിച്ചതുകൊണ്ട് ആ ചിത്രങ്ങള്‍ക്കുപിന്നിലെ രഹസ്യം പറയാം.
കഥയെഴുതിക്കഴിഞ്ഞ് ഗൂഗിളിലൊന്ന് തപ്പി..
പറ്റിയ കുറേ പെയിന്റിങ്ങുകളെടുത്ത് കുറേ വെട്ടിയൊട്ടിച്ചു..ഫോട്ടോഷോപ്പില്‍!
മോഷണം ഒരു കല എന്നുപറയാറില്ലേ?
ഇവിടെ കല തന്നെ മോഷണം!!
ഗൂഗിളമ്മാവാ മാപ്പ്!!

Unknown said...

ഹരിയണ്ണാ നല്ല കഥ പിന്നെ ഇത് വായിച്ചപ്പോൾ വടക്കേെെല മണിയണ്ണൻ എന്നത് വടക്കേവിളയിലെ മണിയൻ മാമനെ ഓർത്തു പിന്നെ നന്മുടെ മുക്കു ന്നൂർ അമ്പലവും ഓർമയിൽ വന്നു ഇനിയും എഴുത്തു തുടരൂ എല്ലാ ഭാവുകങ്ങളും